blog counter
സാക്ഷ
കരുണ അതിജീവിക്കുന്ന മുള്‍പ്പടര്‍പ്പുകള്‍,
തീവണ്ടികളില്‍ അഭിരമിച്ചു പാടുന്ന
അന്ധഗായകരെപ്പോലെ...
ഖേതം അത്യഭിനയത്തിലേക്ക് വഴുതിവീഴുന്ന
ദ്വിഗംബരയാമങ്ങള്‍  മരണവീടിന്റെ
ചായ്പ്പുപോലെ...
വിരലുകള്‍ കൊണ്ട് നാം ഒരുജീവിതത്തിനു
എന്ത് നേടിക്കൊടുക്കുന്നു?
പ്രതിസന്ധികളുടെ ഒരാപല്‍സന്ധി!
കണ്ണുകള്‍ കൊണ്ടുനാം എന്ത് ചുമക്കുന്നു ?
തെറ്റുകളുടെ ഒരു മൃഗയാമം,
ചുരുക്കത്തില്‍ ജീവിതത്തിന്  ഏറ്റവും
ഉചിതം എതവയവം?
കഴുത്തെന്ന്‍ അയല്‍പക്കത്തെ കൂട്ടുകാരി
ഒരു മുഴം കയറില്‍ എഴുതിവച്ചു !

രമ്യശീലങ്ങലുടെ പാട്ടുകാരാ,
അര്‍ധോക്തികള്‍ നിന്‍റെ നഗരപടങ്ങള്‍ .
എനിക്ക്, കുഞ്ഞിനുമുമ്പില്‍ വിശപ്പിനാല്‍
നഗ്നമാക്കിയ വലിയമുലകള്‍  ജാരമാര്‍ഗമല്ല.
അതിന്റെ നനുത്തപാലിനാല്‍ ഞാന്‍ തിരിച്ചു
പിടിക്കും എന്‍റെ വറുതിപുരണ്ട  ഇന്നലെകള്‍.
കടലാസുതോണിയില്‍ നിന്നും എഴുന്നേറ്റുനിന്നു
കൈകേയി കരയുന്നു!
കാടാറുമാസ കെടുതിയോര്‍ത്ത് ...
പുരകത്തുന്ന ഗൃഹനാഥന് വാഴയില്‍ വിശ്വസിക്കാതെ വയ്യ !
ഇത്രയും വായിച്ചില്ലേ സുഹൃത്തേ നീ!
നീ പുരയോ? വാഴയോ ?
പുരയെങ്കില്‍ കത്താതെ വയ്യ,
വെറും വാഴയെങ്കില്‍ കുലക്കും മുമ്പേ
കത്തുന്ന പുരയേക്കുറിച്ചോര്‍ത്ത്
നിനച്ചിരിക്കാതെ അറ്റുവീഴാതെയും വയ്യ...... 
ജീവിതം തീര്‍ച്ചയായും ഇപ്പോള്‍ അറ്റുവീഴാന്‍ പാകത്തില്‍
ആരില്‍നിന്നോ  അച്ചാരം വാങ്ങിയ ഒരു മഴ തുള്ളിയാണ് !
Labels: 3 comments | | edit post